തിരുവനന്തപുരം: 2022ലെ പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് ലഭിക്കുന്ന രീതിയിൽ ഉത്തരസൂചിക തയാറാക്കിയെന്നതിന് 12 ഹയർ സെക്കൻഡറി അധ്യാപകരെ ചോദ്യപേപ്പർ നിർമാണം, ഉത്തരസൂചിക തയാറാക്കൽ ജോലികളിൽനിന്ന് അഞ്ച് വർഷത്തേക്ക് വിലക്കിയും താക്കീത് നൽകിയും അച്ചടക്ക നടപടി. എന്നാൽ തെറ്റായ ചോദ്യപേപ്പറും ഉത്തരസൂചികയും തയാറാക്കി നൽകിയെന്ന് ആരോപണം ഉയർന്ന കൊല്ലം ജില്ലയിൽ നിന്നുള്ള അധ്യാപകനെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായതുമില്ല.
2022 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം സ്വീകരിച്ച ഏകപക്ഷീയ നടപടികൾ ഏറെ വിവാദമായിരുന്നു. ചോദ്യപേപ്പറിൽ തെറ്റ് കടന്നുകൂടിയതും വിദ്യാർഥികളെ കുഴപ്പിച്ചതും വാർത്തയായിരുന്നു. ഇതിന് ശേഷം മൂല്യനിർണയത്തിനായി 12 അധ്യാപകരെ ഉത്തരസൂചിക (സ്കീം) തയാറാക്കാനായി നിയോഗിച്ചിരുന്നു. ഈ സൂചിക വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് ലഭിക്കാൻ സഹായിക്കുന്നതാണെന്ന് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ ജോയന്റ് ഡയറക്ടറും കണ്ടെത്തി 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു.