ന്യൂഡൽഹി : 13-ാമത് ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓൺലൈനായിട്ടായിരിക്കും ഉച്ചകോടി. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങൾ ഉച്ചകോടിയിലെ മുഖ്യ ചർച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസനാരോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.പ്രധാനമന്ത്രി മോദി ഇത് രണ്ടാം തവണയാണ് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ഗോവയിൽ നടന്ന ഉച്ചകോടിയിലാണ് മോദി ആദ്യം അധ്യക്ഷത വഹിച്ചത്.
ബഹുമുഖ സംവിധാനത്തിന്റെ പരിഷ്കരണം, തീവ്രവാദത്തിനെതിരായ പോരാട്ടം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം, ആളുകളുടെ പരസ്പര കൈമാറ്റം എന്നീ നാല് മേഖലകൾക്കാണ് അധ്യക്ഷ പദവിയിലുള്ള ഇന്ത്യ ഉച്ചകോടിയിൽ മുൻഗണന നൽകിയിരിക്കുന്നത്.
കൂടാതെ കോവിഡ് മഹാമാരിയെ കുറിച്ചുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും മറ്റു ആഗോള പ്രാദേശിക പ്രശ്നങ്ങളും നേതാക്കൾ അഭിപ്രായങ്ങൾ പങ്കുവെക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.