ന്യൂഡൽഹി: ഇന്ത്യ – റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് മോദി പുടിനെ അറിയിച്ചു. പ്രധാനമന്ത്രി മോദി പുടിന് റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ ഒരു കോപ്പി സമ്മാനിച്ചു. ഭഗവദ്ഗീത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ 10 അന്താരാഷ്ട്ര കരാറുകളും പതിനഞ്ചിലധികം വാണിജ്യ – വാണിജ്യേതര കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. ഷിപ്പിങ്, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. തൊഴിൽ പങ്കാളിത്തം, സാംസ്കാരിക, ശാസ്ത്രീയ സഹകരണം എന്നിവയും വർധിപ്പിക്കാനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.
പ്രധാനമന്ത്രി മോദിയും പുടിനും ഹൈദരാബാദ് ഹൗസിൽ വിശദമായ ചർച്ചകൾ നടത്തി. യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു നേതാക്കളും പ്രതിരോധം, ഊർജ്ജം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കിടയിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്തിയ പരിഗണനയാണ് ഇന്ത്യയും റഷ്യയും നൽകുന്നത്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 70 ബില്യൺ ഡോളറായി ഉയർന്നു. 2030 ഓടെ ഇത് 100 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, കാർഷിക ഉത്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ടെലികോം, ഇലക്ട്രോണിക്സ്, വ്യാവസായിക ഘടകങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കയറ്റുമതി വർധിപ്പിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ ബന്ധം വളരെ ശക്തമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ഗണ്യമായി വളർന്നിട്ടുണ്ട്. നമ്മുടെ പ്രതിരോധ സഹകരണം ആരോഗ്യകരമായ വേഗതയിൽ മുന്നോട്ട് പോകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്-400 മിസൈൽ സംവിധാനം, സു-30 ഫൈറ്റർ ജെറ്റുകളുടെ നവീകരണം തുടങ്ങിയ പ്രതിരോധ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നു. പ്രസിഡന്റ് പുടിന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ആദരിച്ചു. രാജ്ഘട്ടിലെ സന്ദർശക പുസ്തകത്തിൽ ഒപ്പ് വെക്കുകയും ചെയ്തു. പുടിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.




























