ന്യൂഡൽഹി: വോട്ട് അധികാർ യാത്രയിൽ തൻറെ അമ്മയെ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെതിരായ പ്രചാരണം പ്രധാനമന്ത്രി തന്നെ നേരിട്ട് ഏറ്റെടുക്കുന്നു. രാജ്യത്തെ എല്ലാ അമ്മാർക്കും അപമാനമാണ് സംഭവമെന്നും ബിഹാറിലെ ജനത ഇത് പൊറുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയെ അപമാനിച്ചതിനെതിരെ വ്യാഴാഴ്ച എൻഡിഎ ബീഹാറിൽ ബന്ദിന് ആഹ്വാനം നൽകി. തനിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ഏറെ വൈകാരികമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ബിഹാറിലെ വനിതാ സംരംഭകർക്കുള്ള സഹായ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് ലക്ഷക്കണക്കിന് വനിതകളെ അഭിസംബോധന ചെയ്തായിരുന്നു പ്രതികരണം. ആർജെഡിയും കോൺഗ്രസും രാജ്യത്തെ എല്ലാ അമ്മമാർക്കും അപമാനമുണ്ടാക്കി. താൻ മാപ്പ് നൽകും പക്ഷേ ബിഹാറിലെ അമ്മമാർ അവർക്ക് മാപ്പ് നൽകില്ല. രാജകുടുംബത്തിലുള്ളവർക്ക് പ്രത്യക പരിഗണനയൊന്നും കിട്ടാതെ താഴെതട്ടിൽ ജീവിച്ച അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകൾ മനസിലാകില്ല.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇവർ ബിഹാർ കുടുംബസ്വത്തായാണ് കാണുന്നതെന്നും രാഹുലിനെയും തേജസ്വിയയെും ഉന്നമിട്ട് മോദി പറഞ്ഞു. മോദിയുടെ പ്രതികരണത്തിന് പിന്നാലെ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനായാണ് വ്യാഴാഴ്ച ബിഹാറിൽ ബന്ദ് ആചരിക്കുമെന്ന് എൻഡിഎ പ്രഖ്യാപിച്ചത്. മോദി ഇക്കാര്യം പറയുമ്പോൾ സംസ്ഥാന ബിജെപി അദ്ധ്യക്ഷനടക്കമുള്ളവർ കരയുന്നതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മോദി വോട്ടിനായി മരിച്ചുപോയ അമ്മയെ മറയാക്കുകയാണെന്ന് ആർജെഡി വിമർശിച്ചു.






























