തിരുവനന്തപുരം : കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകളും സാഹചര്യങ്ങളും സർക്കാർ പരിശോധിച്ചു വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടു പോകണോ അതോ കരാർ റദ്ദാക്കണോ എന്ന കാര്യത്തിൽ വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പി എം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് മുൻപ് യുഡിഎഫ് ഇതിനെ ശക്തമായി എതിർത്തിരുന്നു. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നിബന്ധനകൾ ഏർപ്പെടുത്തുന്നത് ഫെഡറലിസത്തിന് യോജിച്ചതല്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. മുൻപ് പദ്ധതിക്കായി കരാർ ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് അത് താൽക്കാലികമായി മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന് ലഭിക്കേണ്ട ആയിരം കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നഷ്ടമാകും എന്ന ഗൗരവകരമായ വശവും സർക്കാരിന് മുന്നിലുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പല പ്രവർത്തനങ്ങൾക്കും വലിയ തുക ആവശ്യമായ സാഹചര്യത്തിൽ, ഈ സാമ്പത്തിക വശം കൂടി കണക്കിലെടുത്തായിരിക്കും മുന്നോട്ടുള്ള നീക്കം. വിഷയം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം അറിയിക്കുക എന്നും മന്ത്രി വിശദീകരിച്ചു.






























