തിരുവനന്തപുരം: മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ മുഖ്യപ്രതി സിന്ധുവിനെതിരായ നിർണായക തെളിവുകൾ പുറത്തുവന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ച് നൽകി റേറ്റ് സംബന്ധിച്ച ചർച്ചകൾ നടത്തുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സിന്ധു ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെട്ടു യുവതികളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തതായി ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്നാണ് വിവരം. പുറത്തുവന്ന സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരി പോലീസിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും നിലവിലെ നടപടികളിൽ തൃപ്തിയുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ ചിലർ ഭീഷണിപ്പെടുത്തുന്നതായും തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകളുടെ പങ്ക് അന്വേഷിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണസംഘം.






























