തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചു. പദ്ധതി മരവിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. കേരളത്തിന് പുറമെ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്ന പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പിഎം ശ്രീ സ്കൂളുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖാമൂലം കേന്ദ്രത്തെ അറിയിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാനിരിക്കെ കേന്ദ്രത്തിന്റെ ഈ നീക്കം യുഡിഎഫിനെ വെട്ടിലാക്കാൻ സാധ്യതയുണ്ട്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതിയിൽ ഒപ്പിട്ടതിനെ കോൺഗ്രസ് അതിനിശിതമായി വിമർശിച്ചിരുന്നു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നും അതുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്നും കാണിച്ച് കേരളം നേരത്തെ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഒരു മന്ത്രിസഭാ ഉപസമിതിയെയും എൽഡിഎഫ് സർക്കാർ നിയോഗിച്ചിരുന്നു. നേരത്തെ എൽഡിഎഫ് ഭരണകാലത്ത് മറ്റ് വകുപ്പുകൾ അറിയാതെ വിദ്യാഭ്യാസ വകുപ്പ് മാത്രം പദ്ധതിയിൽ ഒപ്പിട്ടത് ഘടകകക്ഷികളായ സിപിഐ അടക്കമുള്ളവരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ യുഡിഎഫ് സർക്കാർ പദ്ധതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് വരും ദിവസങ്ങളിൽ നിർണായകമാകും.





























