ഡല്‍ഹി : ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇന്ന് നിർണ്ണായക ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തും. ലോക്ക്ഡൗൺ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ലോക്ക്ഡൗണിൽ ഇളവ് നൽകുന്നതിൽ കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചാകും തുടർ നടപടി എന്ന നിലപാടാകും പ്രധാന മന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുക.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോർട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താകും തീരുമാനം. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 6761 ആയി ഉയർന്നിരുന്നു.
മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം മന്ത്രിമാരുടെ ഉന്നതാധികാര സമിതിയും ഇന്ന് യോഗം ചേരും. ഒറ്റയടിക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് കേരളത്തിന് യോജിപ്പില്ല. ഘട്ടം ഘട്ടമായി ഇളവുകൾ തീരുമാനിക്കാൻ സംസ്ഥാനത്തിന് അനുവാദം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്താകും കേരളം ഇളവിൽ അന്തിമ തീരുമാനം എടുക്കുക. വിദേശത്ത് കുടുങ്ങിയ മലയാളികളുടെ പ്രശ്നവും മുഖ്യമന്ത്രി ഉന്നയിക്കും.