ഡൽഹി : പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഇന്ന് രാത്രി ഒമ്പതിന് എല്ലാവരും ഒരുമിച്ച് വീടുകളിലെ ലൈറ്റ് ഓഫാക്കിയാല്‍ പവര്‍ ഗ്രിഡ് പ്രവര്‍ത്തനത്തിന് ഭീഷണിയുണ്ടാകില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ സിംഗ്. ലൈറ്റണക്കല്‍ ഭീഷണിയാകില്ല. ലൈറ്റ് ഔട്ട് സമയം ഗ്രിഡ് ഫ്രീക്വന്‍സി സൂക്ഷിക്കാന്‍ പ്രത്യേക പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ട്. ദേശീയ ഗ്രിഡ് ഓപറേറ്ററും ദേശീയ ഡെസ്പാച്ച് സെന്ററും സംസ്ഥാന ലോഡ് ഡെസ്പാച്ചേഴ്‌സുകളെ കോ ഓഡിനേറ്റ് ചെയ്യുമെന്നും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
കൊറോണക്കെതിരെ പോരാടാന്‍ പ്രധാനമന്ത്രിയുടെ ലൈറ്റ് എ ഡേ ദിയാ ആഹ്വാനത്തെ തുടര്‍ന്ന് എല്ലാവരും ഒരേ സമയം വൈദ്യുതി വിളക്കുകള്‍ ഓഫാക്കിയാല്‍ രാജ്യത്തെ വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധാഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വഴി വിളക്കുകള്‍ അണക്കേണ്ടതില്ലെന്നും പൊതുസുരക്ഷ മുന്‍നിര്‍ത്തി വഴിവിളക്കുകളെല്ലാം ഓണ്‍ ചെയ്യണമെന്നും കേന്ദ്ര ഊര്‍ജമന്ത്രാലയം നിര്‍ദേശിച്ചു. ലൈറ്റുകള്‍ അല്ലാതെ മറ്റു ഗൃഹോപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടതില്ലെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് പിന്തുണയുമായി ഇന്ന് രാത്രി 9 മണിക്ക് 9 മിനിട്ട് വിളക്കണച്ച് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. എന്നാല്‍ ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോള്‍ പവര്‍ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കും. രാജ്യം മുഴുവന്‍ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ഇപ്പോള്‍ വ്യവാസായ വാണിജ്യസ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. അതായത് മൊത്തം ലോഡിന്റെ 40 ശതമാനം ഉപയോഗിക്കുന്നില്ല. ലൈറ്റുകള്‍ ഒന്നിച്ച് ഓഫ് ചെയ്താല്‍ അത് വൈദ്യുതി തകരാറിലേക്ക് നയിക്കും. ലോഡ്‌ഷെഡിംഗിന് ചെയ്യുന്നത് പോലെ ചില സ്ഥലങ്ങളില്‍ ലോഡ് കുറയ്ക്കുയും ചെയ്യുമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യരുതെന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. എസികള്‍ ഫ്രിഡ്ജുകള്‍ എന്നിവ ഈ സമയത്ത് ഓഫ് ചെയ്യരുത്. 9 മിനിട്ടിന് ശേഷം ലൈറ്റുകള്‍ ഒന്നിച്ച് ഓണ്‍ ചെയ്യരുതെന്നും വൈദ്യുതി ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.