വയനാട് : പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചെന്ന ആരോപണം ശരിവെയ്ക്കുന്ന പിതാവ് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തിൽ വെച്ചായിരുന്നു അതിക്രമമെന്നും പറയുന്നുണ്ട്. സംഭവം പുറത്ത്പറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.
കേസ് എടുത്തതിന് പിന്നാലെ വയനാട്ടിലെ ഷെൽട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടി. അവിടെ തങ്ങൾ സന്ദര്‍ശിക്കാൻ പോയപ്പോൾ ആണ് തെളിവെടുപ്പിനെ എഎസ്ഐ അപമര്യാദയായി പെരുമാറിയ കാര്യം തങ്ങളോട് വെളിപ്പെടുത്തിയത്. ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി താൻ കാര്യങ്ങൾ തിരക്കി. മകൾക്ക് പ്രശ്നമൊന്നുമില്ലെന്നാണ് അന്ന് പോലീസ് പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തുന്നു.
ഗ്രേഡ് എസ്.ഐക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് പറയുന്ന പിതാവ് അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുണ്ടെന്നും മകൾക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെടുന്നു. പോലീസിനെ വിശ്വസിച്ചാണ് മകളെ തെളിവെടുപ്പിന് അവര്‍ക്കൊപ്പം അയച്ചതെന്നും തെളിവെടുപ്പിൻ്റെ പേരിൽ കുട്ടിയെ ഊട്ടിയിൽ കൊണ്ടുപോയി ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






























