സുൽത്താൻബത്തേരി : ലോകത്ത് ഏറ്റവുംകൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിന്റെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളി ഐ.ടി കമ്പനി. ബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയായ നേത്രം ഇന്ത്യാ ഇന്നോവേഷൻ സെന്ററാണ് അടുത്തിടെ ഇറങ്ങിയ ഗൂഗിൾ ബ്രൗസറിന്റെ പ്രോഗ്രാമിങ്ങിലെ പിഴവ് (ബഗ്) കണ്ടെത്തിയത്.
ഗൂഗിൾ ബ്രൗസറിന്റെ ജിറ്റർ (ഇന്റർനെറ്റ് വേഗതയിലെ വ്യതിയാനം) കണക്കുകൂട്ടലുകൾ തെറ്റാണെന്നായിരുന്നു നേത്രത്തിന്റെ കണ്ടെത്തൽ. നല്ല വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ വേഗമായിരുന്നു ഗൂഗിൾ ബ്രൗസറിൽ കാണിച്ചിരുന്നത്. അമേരിക്കയിലുള്ള ഒരു സ്ഥാപനത്തിനുവേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വേർ പരിശോധിച്ചപ്പോഴാണ് നേത്രത്തിലെ ഐ.ടി എൻജിനിയർമാരുടെ മുന്നിൽ ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ഈ കാര്യം അറിയിച്ചതിനെ തുടർന്ന് ഗൂഗിൾ ക്രോം പിഴവ് അംഗീകരിക്കുകയും അതുതിരുത്തുകയും ചെയ്തു.