പന്തളം : അച്ചൻകോവിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നതു വ്യാപകമാകുന്നു. ചീഞ്ഞളിഞ്ഞ മീനിന്റെ ദുർഗ്ഗന്ധം പ്രദേശമാകെ വ്യാപിച്ചിരിക്കുന്നത് സമീപവാസികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ പന്തളം, അമ്പലക്കടവ്, വള്ളിക്കോട് ഉൾപ്പെടെ മിക്കയിടങ്ങളിലും ഇത്തരം മീൻപിടിത്തം വ്യാപകമാണ്. രാത്രിയിലാണ് ആറ്റിൽ വിഷപദാർത്ഥങ്ങൾ കലക്കുന്നത്. അതിരാവിലെയെത്തി മയങ്ങിയും ചത്തും കിടക്കുന്ന മത്സ്യങ്ങൾ ഇവർ കൊണ്ടുപോകും. വലിയ മത്സ്യങ്ങളെ കൂടാതെ മത്സ്യക്കുഞ്ഞുങ്ങളും ആമയും ഒക്കെയാണ് ചത്തുപൊങ്ങുന്നത്. അന്നേരം ലഭിക്കുന്ന വലിയ മീനെല്ലാം ഇവർ കൊണ്ടുപോകും. ബാക്കിയുള്ളവയാണു ചത്തഴുകി ആറ്റിൽ ഒഴിക നടക്കുന്നത്.
ഇതു വാങ്ങി കഴിക്കുന്നവർക്കു മാത്രമല്ല ആരോഗ്യ ഭീഷണി. ഉണക്കു കാലമായതുകൊണ്ട് ജനങ്ങൾ കുടിയ്ക്കാനും വസ്ത്രങ്ങൾ അലക്കാനും കന്നുകാലികളെ കുളിപ്പിയ്ക്കാനും ഈ വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. വിഷം കലർന്ന വെള്ളമായതിനാൽ ഇതു പലവിധമായ രോഗങ്ങളാണ് ഉണ്ടാക്കുന്നത്. ഒപ്പം തന്നെ ഇവർ വെള്ളത്തിൽത്തന്നെ ഉപേക്ഷിക്കുന്ന മീനുകൾ ചീഞ്ഞളിഞ്ഞു വെള്ളത്തിനു മാത്രമല്ല പ്രദേശമാകെയും കടുത്ത ദുർഗ്ഗന്ധവും വ്യാപിച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും പന്തളത്തിന്റെ സമീപ പ്രദേശമായ ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ ഭാഗത്തു നിന്നെത്തുന്ന ചില മത്സ്യ ബന്ധനക്കാരും ഇവിടെയെത്തി ഇങ്ങനെ മീൻ പിടിക്കുന്നുണ്ട്. ഇടപ്പോണിൽ നിന്നെത്തുന്നവർക്കു ഫിഷറീസ് വകുപ്പിൽ നിന്നുളള ലൈസെൻസ് ഉണ്ടെന്നാണ് അറിവ്.
കേരളത്തിന്റെ സംസ്ഥാന മത്സ്യമായ കരിമീനിന്റെ പ്രജനന കാലമായതിനാൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവ നശിക്കുന്നതിനാൽ കരിമീൻ വംശനാശ ഭീഷണിയിലാണ്. കരിമീനിന്റെ കുഞ്ഞുങ്ങളെ ലക്ഷങ്ങൾ മുടക്കിയാണ് ഫിഷറീസ് വകുപ്പ് വർഷം തോറും അച്ചൻകോവിലാറ്റിൽ നിക്ഷേപിക്കുന്നത്. ഇതെല്ലാം വെറും പാഴ് വേല ആക്കി മാറ്റുന്നതാണ് ഇത്തരക്കാരുടെ ഈ സാമൂഹ്യവിരുദ്ധ നടപടി. സംഭവത്തേക്കുറിച്ചറിഞ്ഞ പത്തനംതിട്ട ഫിഷറീസ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരും എസ്ഐ ബി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പന്തളം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി





























