പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരം നയിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗ്ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാരേയും നേതാക്കളേയും അറസ്റ്റ് ചെയ്ത നടപടിയിലും പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് കെ.പി.സി. സി ആഹ്വാനം അനുസരിച്ച് നാളെ – ജൂലൈ 22 ബുധൻ – ഡി.സി.സിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
വൈകിട്ട് അഞ്ച് മണിക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിക്കും. തുടന്ന് നടക്കുന്ന പ്രതിഷേധ യോഗത്തിൽ ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ, കെ.പി.സി.സി, ഡി സി സി, പോഷക സംഘനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുക്കുന്നതിനായി ജില്ലയിലെ എല്ലാ തലങ്ങളിലുമുള്ള കോൺഗ്രസ്, പോഷക സംഘനാ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും സഹകരണ സംഘങ്ങളിലേയും ജനപ്രതിനിധികളും വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ടൗൺ സ്ക്വയറിന് സമീപം എത്തിച്ചേരണമെന്ന് പത്തനംതിട്ട ഡി.സി.സി അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ സമാധാനപരമായി സമരം നയിച്ച കോൺഗ്രസ് നേതാക്കൾക്ക് എതിരായ പോലീസ് നടപടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജൂലൈ 23-ന് ജില്ലയിലെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റും സംഘടനാകാര്യ ജനറൽ സെക്രട്ടറിയും പറഞ്ഞു.






























