തിരുവനന്തപുരം : വഞ്ചിയൂർ സബ് ട്രഷറിയിൽനിന്നു 2 കോടി രൂപ തട്ടിയ കേസിൽ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ പോലീസ് അറസ്റ്റു ചെയ്തു. അഭിഭാഷകന്റെ വീട്ടിൽ വെച്ച് രാവിലെ ചാനലുമായി അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷം അഭിഭാഷകനുമൊത്ത് കീഴടങ്ങാൻ കോയതിയിലേയ്ക്കു പോകാനൊരുങ്ങുമ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്.
കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പോലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. കേരള തമിഴ്നാട് അതിർത്തിയിലെ ബന്ധു വീട്ടിലേക്ക് കടന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നു 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഓൺലൈൻ വഴി കൈമാറി തട്ടിപ്പു നടത്തി എന്നാണ് കേസ്. തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഫോൺ ഉപേക്ഷിച്ചു സ്ഥലംവിട്ട ബിജുലാൽ, പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ ജാമ്യാപേക്ഷ നൽകിയിരുന്നു.