കൊല്ലം : കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മര്‍ദ്ദനം സര്‍ക്കാര്‍ നയമല്ല. പോലീസ് വീഴ്ച അംഗീകരിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലീസുകാരുടെ ക്രൂരത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പോലീസില്‍ ക്രിമിനലുകളുണ്ടെന്നതിന്‍റെ തെളിവാണ് കിളികൊല്ലൂരിലെ ക്രൂരമര്‍ദനമെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ നയമല്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
വിഘ്‌നേഷിനെയും വിഷ്ണുവിനെയും കാണാന്‍ സ്റ്റേഷനില്‍ പോയപ്പോള്‍ പോലീസ് തെറ്റിദ്ധരിപ്പിച്ചുവെന്ന് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ഷീജ സജീവ്. എംഡിഎംഎ കേസായതിനാല്‍ ഇടപെടരുത് എന്ന് പറഞ്ഞു. ഇരുവരെയും കാണണമെന്ന് പറഞ്ഞപ്പോള്‍ അതിനുപറ്റിയ അവസ്ഥയിലല്ലെന്ന് സി.ഐ വിനോദ് പറഞ്ഞതായും ഷീജ കഴിഞ്ഞ ഓഗസ്റ്റ് 25 ന് കിളികൊല്ലൂര്‍ സ്റ്റേഷനിലാണ് വിഘ്‌നേഷും ൈസനികനായ സഹോദരന്‍ വിഷ്ണുവും പോലീസിന്‍റെ ക്രൂരതയ്ക്കിരയായത്.
എം.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിഘ്‌നേഷിനെ പോലീസുകാരനായ മണികണ്ഠന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പോലീസ് ജോലിക്ക് പി.എസ്.സി ലിസ്റ്റില്‍ ഉളളതിനാല്‍ പറ്റില്ലെന്ന് പറഞ്ഞ് വിഘ്‌നേഷ് സ്റ്റേഷന് പുറത്തിറങ്ങിയപ്പോള്‍ മദ്യലഹരിയിലായിരുന്ന എ.എസ്‌ഐ പ്രകാശ് ചന്ദ്രന്‍ ബോധപൂര്‍വം തട്ടിക്കയറിയെന്നാണ് ആരോപണം. എ.എസ്‌ഐക്കെതിരെ പരാതി പറയാന്‍ വിഘ്‌നേഷും വിഷ്ണുവും വീണ്ടും സ്റ്റേഷനില്‍ കയറിയപ്പോള്‍ എ.എസ്‌ഐമര്‍ദിച്ചു.
ഇതിനിടെ എ.എസ്‌ഐ താഴെ വീണപ്പോള്‍ തലയില്‍മുറിവേറ്റു. പിന്നീട് പോലീസുകാരനെ ആക്രമിച്ചെന്നാരോപിച്ച് സിഐ, എസ്‌ഐ ഉള്‍പ്പെടെയുളളവര്‍ യുവാക്കളെ അടിച്ച് മുറിവേല്‍പ്പിച്ചത്. സൈനികനായ സഹോദരന്‍റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. തോക്കിന്‍റെ കാഞ്ചിവലിക്കാന്‍ പറ്റാത്ത രീതിയിലാക്കുമെന്ന ഭീഷണിയോടെയാണ് വിരല്‍ ഒടിച്ചതെന്നും വിഘ്‌നേഷ് പറഞ്ഞു. വെള്ളം ചോദിച്ച സഹോദരങ്ങളോട് മൂത്രം കുടിക്കാന്‍ പോലീസ് പറഞ്ഞു. മകന്‍റെ വിവാഹ സ്വപ്നങ്ങള്‍ പോലീസുകാര്‍ തകര്‍ത്തെന്ന് വിഷ്ണുവിന്‍റെയും വിഘ്‌നേഷിന്‍റെയും അമ്മ പറഞ്ഞു.































