തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എംഎൽഎ. തിരുവനന്തപുരം മാറനല്ലൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. പോലീസുകാർക്കെതിരെ കാട്ടാക്കട എംഎൽഎ എം ആർ ബൈജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിസാര കാരണങ്ങൾ പറഞ്ഞ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിലാണ് എംഎൽഎയുടെ പ്രതിഷേധം. വിദ്യാർത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് എംഎൽഎ ആരോപിച്ചു. ബന്ധുവിന്റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
മൂന്ന് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്. ഒരുപാട് ആളുകളെ സമീപിച്ച ശേഷമാണ് എംഎൽഎയെ കുടുംബം സമീപിച്ചത്. വിദേശത്ത് മെഡിക്കൽ വിദ്യാർത്ഥിനിയായ മാറനല്ലൂർ സ്വദേശിനി അപർണ രമേശാണ് മൂന്ന് മാസം മുമ്പ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോഴാണ് പെൺകുട്ടിയും കുടുംബവും എംഎൽഎയോടൊപ്പം നേരിട്ടെത്തിയത്.






























