സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബത്തേരി പോലീസ് പ്രാരംഭ നടപടികൾ തുടങ്ങി. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിനെ വിളിച്ചു വരുത്തി പോലീസ് മൊഴിയെടുത്തു. കെ.സുരേന്ദ്രൻ നൽകിയ പണം സി.കെ.ജാനു സിപിഎമ്മിന് കൈമാറിയെന്ന് പി.കെ.നവാസ് പോലീസിന് മൊഴി നൽകി. നാല് ലക്ഷത്തി അൻപതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി.കെ.ജാനു കൈമാറിയെന്നാണ് നവാസിന്റെ മൊഴി.
കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പോലീസ് ഉടനെ തീരുമാനമെടുക്കും. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെ ആർ പി നേതാക്കളായ പ്രസീദ, പ്രകാശൻ ബാബു എന്നിവരുടെ മൊഴിയെടുക്കും എന്നാണ് സൂചന.
കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്ഐആർ പ്രകാരം കെ.സുരേന്ദ്രനൊപ്പം സി കെ ജാനുവും പ്രതിയാണ്. നിയമപരമല്ലാത്ത വഴിയിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു, കൈക്കൂലി നൽകി എന്നതുൾപ്പടെയുള്ള കുറ്റങ്ങൾ എഫ്ഐആറിൽ ചുമത്തിയിട്ടുണ്ട്.
ജാനുവിനെ എൻഡിഎയിലേക്ക് മടക്കിക്കൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെ.ആർ.പി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് പി.കെ.നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.































