കൊച്ചി : കൊച്ചിയിലെ മോഡലുകളുടെ മരണം സംബന്ധിച്ച കേസ് അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സിറ്റി പോലീസ് കമ്മീഷണർ. വീണ്ടും എല്ലാവരെയും ചോദ്യം ചെയ്യും. ഹാർഡ് ഡിസ്ക് കണ്ടെത്താൻ ശ്രമം തുടരുമെന്നും ഇതിനായി കോസ്റ്റ് ഗാര്‍ഡിനോട് സഹായം തേടിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. മയക്കുമരുന്ന് പാർട്ടി നടന്നോയെന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ. സൈജുവിനെ ഉടൻ പിടികൂടും ഇയാളെയും അബ്ദുൽ റഹ്മാനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ കെ അനിൽകുമാർ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഹരിപ്പാർട്ടി നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.