കോഴിക്കോട് : സിൽവർ ലൈനിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പോലീസ് ബസ് വഴിയിൽ പണിമുടക്കി. ഇതോടെ ഡീസൽ അടിക്കാൻ പോലും പൈസയില്ലേയെന്ന് പരിഹസിച്ചുകൊണ്ട് പ്രവർത്തകർ തന്നെ ബസ് തള്ളിനീക്കി പ്രതിഷേധിച്ചു. ഡീസലടിക്കാനായി പ്രതീകാത്മകമായി ബക്കറ്റ് പിരിവും നടത്തി. തുടർന്ന് മറ്റൊരു ബസെത്തിച്ചാണ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്.
നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം മൂലമാണ് റോഡ് ഗതാഗതം തടസപ്പെട്ടതെങ്കിൽ ഇപ്പോൾ പോലീസ് ബസ് നിന്നുപോയതോടെ കോഴിക്കോട് വയനാട് റോഡിൽ ഗതാഗതതടസമുണ്ടാവുകയായിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ബസ് പണിമുടക്കിയത്. നേരത്തേ സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ഇവരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുകയും ചെയ്തത്. ഈ ബസ് വഴിയിൽ പണിമുടക്കിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡീസലടിക്കാൻ പണം വേണോ എന്നുള്ള തരത്തിൽ പോലീസിനെതിരെ പരിഹാസവുമായെത്തിയത്.
കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം തുടങ്ങിയ വിവിധയിടങ്ങളിൽ സിൽവർ ലൈൻ സർവേയ്ക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോൺ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാർലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രി എല്ലാം അനുഭാവപൂർവം കേട്ടുവെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. സിൽവർ ലൈനിൽ അന്തിമ അനുമതി ലഭിക്കുന്നതിന്റെ സാധ്യതകൾ മുഖ്യമന്ത്രി വൈകിട്ട് വിശദീകരിച്ചേക്കും. കൂടിക്കാഴ്ച്ച നടന്ന സമയം റെയിൽവേ മന്ത്രി അശ്വിനി പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു.
സിൽവർ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍.പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും പോലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.