ശബരിമല : തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ ശബരിമലയിലും അനുബന്ധ പാതകളിലും ഇടത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്. ഡിസംബർ ആറിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മണ്ഡല പൂജ അടുത്ത് വരുന്നതോടെ ഇടത്താവളങ്ങളിലും തീർഥാടകർ ധാരാളമായി വിരി വെയ്ക്കുന്നുണ്ട്. ആറന്മുളയില്‍ നിന്നും ആരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര പാത വഴിയും പന്തളത്തു നിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര പാരമ്പര്യ പാത വഴിയും കാൽ നടയായി എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.
കുമളി സത്രത്തിൽ നിന്നും കാനന പാത വഴിയും സന്നിധാനത്തേക്ക് അയ്യപ്പ ഭക്‌തർ നേരത്തെ തന്നെ എത്തുന്നുണ്ട്. ഇതെല്ലം പരിഗണിച്ച് നിരവധി പുതിയ സുരക്ഷാ സംവിധാനങ്ങളും പോലീസ് നടപ്പിലാക്കുകയാണ്. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചതാണ് ഇതിൽ പ്രധാനം. സന്നിധാനം, പമ്പ, നിലയ്ക്കൽ, എന്നിവിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസും കേന്ദ്ര സേനയും ചേർന്നു മാർച്ച് പാസ്റ്റും നടത്തി.
സന്നിധാനം പോലീസ് സ്പെഷൽ ഓഫിസർ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന പോലീസ്, കമാൻഡോകൾ, ബോംബ് സ്ക്വാഡുകൾ എന്നിവർക്കു പുറമേ കേന്ദ്ര സർക്കാരിന്റെ ദേശീയ ദുരന്ത നിവാരണ സേന, ദേശീയ ദ്രുതകർമ സേന എന്നിവരും വനം, എക്സൈസ് സേനകളും സംയുക്തമായി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി സന്നിധാനം വലിയ നടപ്പന്തലിൽനിന്നും മരക്കൂട്ടംവരെ പരിശോധനകൾ ഇടവേളകളിൽ നടത്തുന്നുണ്ട്.
തീർഥാടകരെ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തി വിടുന്നത്. പുതിയ സുരക്ഷസംവിധാനത്തിന്റെ ഭാഗമായി 100 പേർ അടങ്ങുന്ന പോലീസ് സംഘം കൂടി കഴിഞ്ഞ ദിവസം സന്നിധാനത്തെത്തി. മെറ്റൽ ഡിറ്റക്ടർ, ബോംബ് ഡിറ്റക്ടർ തുടങ്ങിയവയും പരിശോധനക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. പുതുതായി ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വന മേഖലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് പുറമെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. പോലീസ് സേനയുടെ മൂന്നാം സംഘമാണ് ഇപ്പോൾ സന്നിധാനത്തുള്ളത്.