പാലക്കാട് : വണ്ടാഴിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വീടുകയറി അക്രമിച്ചെന്ന പരാതിയിൽ സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. മംഗലംഡാമിലെ സിപിഐഎം പ്രവർത്തകരായ സുബിൻ, രോഹിത്, ഇബ്നു സെയ്ദ് എന്നിവരാണ് പ്രതികൾ. മൂന്നു പ്രതികളും മാരകായുധങ്ങളുപയോഗിച്ച് വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് എഫ്ഐആർ. വീട്ടിൽ കയറി സ്‌ത്രീകളെ അക്രമിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കുഞ്ഞിൻ്റെ കഴുത്തിലെ മാല മോഷ്ടിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജിത വിപിനെയാണ് ആക്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. സജിതയുടെ ഭര്‍ത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. ബൂത്തിലേക്ക് വരുന്ന വോട്ടര്‍മാര്‍ക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും നിൽക്കുന്നതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിനും പരുക്കുണ്ട്.





























