കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഹൈവേ പട്രോളിങ്ങിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒ സൂരജിന്റെ (32) രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടും പരിക്കേറ്റ കാലിന്റെ നില മെച്ചപ്പെടാതിരുന്നതിനെ തുടർന്നാണ് കാല് മുറിച്ചുമാറ്റിയത്. അപകടത്തിൽ 70 ശതമാനത്തിലേറെ ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 70 ശതമാനത്തിലേറെ പരുക്കേറ്റ കാലിൽ ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതോടെ മുറിച്ചുമാറ്റുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഒ അലോഷ്യസിന്റെ ഒരു കാലും നേരത്തേ മുറിച്ചുമാറ്റിയിരുന്നു.
ഐങ്ങോത്ത് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. റോഡരികിൽ അപകടഭീഷണി ഉയർത്തി പാർക്ക് ചെയ്തിരുന്ന ലോറികൾ മാറ്റാൻ നിർദ്ദേശിക്കുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂരിലേക്ക് അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഉദ്യോഗസ്ഥരെ ഇടിച്ചശേഷം കാർ പോലീസ് ജീപ്പിന്റെ പിന്നിലിടിച്ച് നിൽക്കുകയായിരുന്നു. ഇതോടെ പോലീസ് ജീപ്പിനും കാറിനും ഇടയിൽപ്പെട്ടാണ് ഇരുവർക്കും ഗുരുതര പരിക്കേറ്റത്.






























