പട്ന: നീറ്റ് 2026 പരീക്ഷാ ക്രമക്കേടിനെതിരെ ബിഹാറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ 47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ജൂലൈ 25ന് സിവാൻ ജില്ലയിൽ നടന്ന ‘ബിഹാർ ബന്ദ്’ പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും ആഹ്വാനം ചെയ്ത ബന്ദിനിടെ പട്ന, സിവാൻ, ഛപ്ര എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ പ്രതിഷേധം അക്രമാസക്തമായിരുന്നു.
പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതക പ്രയോഗവും ലാത്തിചാർജും നടത്തി. എന്നാൽ, പ്രതിഷേധക്കാർ പിരിഞ്ഞുപോകാതായതോടെ ഒരു പോലീസുകാരൻ എ.കെ 47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികളോ നിയമ നടപടികളോ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.





























