പത്തനംതിട്ട : ശബരീശന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള യാത്രയുടെ ഭാഗമായി ജയദേവകുമാർ എന്ന പോലീസ് ഫോട്ടോഗ്രാഫറായി മാറിയിട്ട് വർഷങ്ങളായി. പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫറും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ജേതാവും കൂടിയായ ജയദേവകുമാറിന് ഇതൊരു ദൈവിക നിയോഗമാണ്. തിരുവാഭരണ ഘോഷയാത്രയെ ആദ്യാവസാനം അനുഗമിക്കുകയും അനുഗ്രഹീത നിമിഷങ്ങൾ തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുകയും ചെയ്ത ജയദേവന്റെ ഫോട്ടോശേഖരം വിപുലമായപ്പോൾ അവ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക എന്ന വലിയ മോഹമുദിക്കുകയായിരുന്നു.
വിവരം കൊട്ടാരം അധികൃതരെ അറിയിച്ചപ്പോൾ ചിത്രങ്ങൾ ഏറ്റെടുക്കാനും ഭക്തർക്കായി പ്രദർശിപ്പിക്കാനും അവർ തയ്യാറായതോടെ ആ ചിരകാലാഭിലാഷം ഒടുവിൽ പൂവണിയുകയും ചെയ്തു. ഇന്നലെ വൈകീട്ട് 4 മണിക്ക് പന്തളം കൊട്ടാരത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തപ്പോൾ സ്വപ്നസാക്ഷൽക്കാരത്തിന്റെ നിറവിലായിരുന്നു ഈ ഫോറൻസിക് ഫോട്ടോഗ്രാഫർ.
ഘോഷയാത്രയുടെ വിവിധ ഘട്ടങ്ങളിലെ അനുഗ്രഹീത നിമിഷങ്ങൾ ജീവൻ തുടിക്കുന്ന അനേകം ചിത്രങ്ങളായി പൊതുജനങ്ങൾക്ക് മുന്നിൽ മിഴിതുറന്നു. കൊട്ടാരം പ്രതിനിധികൾ, ദേവസ്വം അധികൃതർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഉദ്ഘാനം ചെയ്യപ്പെട്ട ചിത്രപ്രദർശനം നിരവധി പേർ കണ്ടു. തിരുവാഭരണ ഘോഷയാത്രയുടെ അനുഗ്രഹം മനസ്സുകൊണ്ട് അനുഭവിക്കുകയായിരുന്നു പ്രദർശനം കണ്ട ഭക്തരൊക്കെയും.





























