പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെതിരെ ജോലിയിൽനിന്ന് വിട്ടുനിന്ന് പോലീസുകാർ പ്രതിഷേധം തുടങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകൾ കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. ബുധനാഴ്ചയാണ് വേതനം വെട്ടിക്കുറച്ചതിൽ പൊലീസ് പ്രതിഷേധം തുടങ്ങിയത്. തൊഴിലില്ലായ്മയും വിലക്കയറ്റത്തിലും വലയുകയാണ് ഈ പസഫിക് ദ്വീപ് രാജ്യം. കലാപകാരികളെ നേരിടാന്‍ ആയിരത്തിലധികം ട്രൂപ്പുകൾ സജ്ജമാണെന്ന് പ്രധാനമന്ത്രി ജെയിംസ് മാരാപേ വ്യാഴാഴ്ച പ്രതികരിച്ചു.
നിയമം ലംഘിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും 14 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദമാക്കി. ബുധനാഴ്ച വൈകീട്ടോടെയാണ് പൊലീസുകാർ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും സൈന്യം നിരത്തുകളിൽ ഇറങ്ങുകയും ചെയ്തതോടെ കലാപം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എങ്കിലും സംഘർഷത്തിനുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.





























