തൃശ്ശൂർ : 3.21 കോടി രൂപയുടെ ക്രമക്കേടുനടന്ന തുമ്പൂർ സഹകരണബാങ്കിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ ജോലിവാഗ്ദാനത്തട്ടിപ്പ്. ബാങ്കിൽ ജോലി നൽകാമെന്നുപറഞ്ഞ് നാലുയുവാക്കളിൽനിന്ന് 24 ലക്ഷം രൂപയാണ് തട്ടിയിരുന്നത്. കോൺഗ്രസിന്റെ പ്രാദേശികനേതാക്കളാണ് ജോലി നൽകാമെന്നുപറഞ്ഞ് പണം വാങ്ങിയതെന്ന് തട്ടിപ്പിനിരകളായ യുവാക്കൾ വ്യക്തമാക്കുന്നു. അഞ്ചുവർഷംമുമ്പ് പണം വാങ്ങിയെങ്കിലും പലകാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിപ്പാണെന്നുമനസ്സിലാക്കി പണം തിരികെയാവശ്യപ്പെട്ടപ്പോൾ നവംബർ പത്തിന് തിരികെ നൽകാമെന്ന് വാഗ്ദാനംനൽകി ചെക്കും മുദ്രപ്പത്രവും നൽകി.
എന്നാൽ, അതും ഫലം കണ്ടില്ല. തിരുവനന്തപുരത്തെ യുവാവിൽനിന്ന് അഞ്ചുലക്ഷവും ഇരിങ്ങാലക്കുടയിലെ രണ്ടുപേരിൽനിന്ന് നാലുലക്ഷം വീതവും തൃശ്ശൂരിലെ ഒരാളിൽനിന്ന് 10 ലക്ഷവുമാണ് വാങ്ങിയത്. നാലും അഞ്ചും ലക്ഷം നൽകിയവർക്ക് പ്യൂൺ തസ്തികയും 10 ലക്ഷം നൽകിയ ആൾക്ക് ക്ലാർക്ക് തസ്തികയുമാണ് വാഗ്ദാനംചെയ്തത്. ജോലിയുറപ്പാണെന്ന് ബോധിപ്പിക്കാനായി പൗരപ്രമുഖനായ ഒരാളുടെ അടുത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോയി. ജോലികിട്ടുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി തട്ടിപ്പിനിരയായവർ വെളിപ്പെടുത്തുന്നു.





























