കോന്നി: നൗഷാദ് തിരോധാന കേസില്‍ അഫ്‌സാനക്കെതിരായ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. മതിയായ തെളിവുകള്‍ ലഭിക്കാതെയാണ് നൗഷാദ് തിരോധാന കേസില്‍ അഫ്സാനയുടെ മേല്‍ കൊലപാതകകുറ്റം ചുമത്തി പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഫ്സാന കുറ്റസമ്മതം നടത്തി എന്ന് പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ക്രൂരമായ പീഡനങ്ങള്‍ക്ക് ഒടുവില്‍ തന്നെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് അഫ്സാന പറയുന്നു. 2021 നവംബര്‍ മാസം നാലാം തീയതി നൗഷാദ് മദ്യപിച്ച് എത്തി വീട്ടില്‍ ബഹളമുണ്ടാക്കി. ഈ സമയം അഫ്സാനയുടെ കഴുത്തില്‍ നൗഷാദ് അമര്‍ത്തി പിടിച്ചതായും ഇതേതുടര്‍ന്ന് അഫ്സാന കയ്യില്‍ കിട്ടിയ വെട്ടുകത്തി കൊണ്ട് മൂര്‍ച്ഛയില്ലാത്ത വെട്ടുകത്തിയുടെ ഭാഗം ഉപയോഗിച്ച് നൗഷാദിന്റെ തലയില്‍ അടിക്കുകയും ഇയാളുടെ ബോധം പോവുകയും ചെയ്തു. തുടര്‍ന്ന് അഫ്സാനയും സുഹൃത്തും ചേര്‍ന്ന് ഇയാളെ പറമ്പിലെ കുഴിയില്‍ കൊണ്ടുപോയി ഇടുകയും പിന്നീട് നൗഷാദ് ധരിച്ചിരുന്ന കൈലി കത്തിച്ച് കളയുകയും നൗഷാദിന്റെ മൃതദേഹം തൊട്ടടുത്തുള്ള പള്ളിയുടെ ഇളകിയ സെമിത്തേരി കല്ലറയില്‍ കൊണ്ടുപോയി ഇട്ടു എന്നുമാണ് പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കുമ്പോഴും മതിയായ തെളിവുകള്‍ ഹാജരാക്കുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിക്കാതെ 302 ഐ പി സി വകുപ്പ് ചുമത്തിയാണ് പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പോലീസിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഒടുവിലാണ് തനിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതെന്നും ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് തന്നെ ഇരയാക്കിയതായും അഫ്സാന പറയുന്നു. പോലീസ് സ്റ്റേഷനിലും പോലീസ് വാഹനത്തിലും അടക്കം അഫ്‌സാന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ സി സി റ്റി വി ക്യാമറ ഇല്ലാത്ത റൂമില്‍ ആണ് അഫ്‌സാനയെ പീഡനത്തിന് ഇരയാക്കിയത്. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പോലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി. ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പോലും തന്നെ മര്‍ദിച്ചതായും അഫ്‌സാന പറയുന്നുണ്ട്. തെളിവെടുപ്പ് സമയത്ത് പോലും പോലീസിന് താന്‍ സ്ഥാനങ്ങള്‍ ഒന്നും കാണിച്ച് കൊടുത്തിട്ടില്ലന്നും പോലീസ് കാണിച്ച് തന്ന വഴിയേ നീങ്ങുകയായിരുന്നു എന്നും അഫ്സാന പറയുന്നു.





























