കൊച്ചി: മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ ബിലാല്‍ യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയെന്ന് പോലീസ്. അറസ്റ്റിലായ സിന്ധുവിനെ ബിലാൽ പരിചയപ്പെട്ടത് ദുബൈയിൽ വച്ചാണ്. സിന്ധു യുവതികൾക്ക് വിസ എടുത്ത് കൊടുത്തത് ബിലാൽ പറഞ്ഞത് അനുസരിച്ചെന്നും പോലീസ് കണ്ടെത്തി. ബിലാൽ ദുബൈയിൽ അറിയപ്പെട്ടിരുന്നത് പല പേരുകളിലാണ്. ബിലാലിന്‍റെ ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. സെക്സ് റാക്കറ്റ് സംഘത്തിന് മോഡലിങ് രംഗത്തെ യുവതികളുടെ ചിത്രങ്ങൾ എത്തിക്കാൻ ടെലഗ്രാം ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. ബിലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം ചാരുമൂട് സ്വദേശിയായ പ്രതി ബിലാൽ, ശ്രീകുമാർ എന്നിങ്ങനെ പല പേരുകളിലാണ് അറിയിപ്പെട്ടിരുന്നത്. മാവേലിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബൈയിൽ ഫാഷൻ ഷോയിൽ പങ്കെടുക്കാം എന്ന് പറഞ്ഞാണ് മലയാളി യുവതികളെ കൊണ്ടുപോയി സെക്സ് റാക്കറ്റ് കെണിയിൽ പെടുത്തിയത്. മാസങ്ങളോളം ലഹരി മരുന്ന് കുത്തിവച്ചാണ് യുവതികളെ പീഡിപ്പിച്ചത്.






























