കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം അറസ്റ്റിലായ പെണ്‍വാണിഭ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് ഓണ്‍ലൈനിലൂടെയെന്ന് പോലീസ് കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബര്‍ അലി പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് പെണ്‍കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തെ വാടക വീട്ടില്‍ നിന്ന് ഇന്നലെയാണ് 6 പെണ്‍കുട്ടികളടക്കം 9 പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി പെണ്‍കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യക്കാരായ യുവതികളാണ്.
മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി എന്ന ഇരുപത്തിയാറുകാരനാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരു ആപ്പ് വഴിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഓണ്‍ലൈന്‍ മുഖേന സമീപിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്സാപ്പിൽ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും. അക്ബറിന്‍റെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മന്‍സൂര്‍ അലി എന്നിവര്‍ക്കും നടത്തിപ്പില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷന്‍. 1000 മുതല്‍ 1500 രൂപ വരെയായിരുന്നു പെണ്‍കുട്ടികള്‍ക്കുളള പ്രതിഫലം. മാസങ്ങളായി ഇവര്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍.





























