മുംബൈ: ഓടുന്ന ട്രെയിനിൽ വെച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായെന്നുള്ള യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്. 30 വയസുള്ള യുവതി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 13നാണ് ഒരു യുവതി സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായി ദാദർ ജിആർപിക്ക് വിവരം ലഭിക്കുന്നത്. പോലീസ് മൊഴിയെടുത്തപ്പോൾ യുവതി തലേദിവസം പ്രയാഗ്‌രാജിൽ നിന്ന് ഗോരഖ്പൂർ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്‌മെന്‍റിൽ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞു.
യാത്രക്കിടയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ ഒരു അപരിചിതൻ അതിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ട ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി മൊഴി നൽകി. സംഭവം അതീവ ഗൗരവമുള്ളതാണെങ്കിലും, പുറത്ത് അറിയുമെന്ന പേടിയിൽ യുവതി ഔദ്യോഗികമായി പരാതി നൽകാൻ യുവതി ആദ്യം വിസമ്മതിച്ചു. പോലീസ് യുവതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ഒരു എൻജിഒയുടെ സഹായം തേടുകയും ചെയ്തു. എന്നിട്ടും യുവതി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പോലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു.





























