പത്തനംതിട്ട : കോവിഡിന്റെ പുതിയ വകകേദമോയ ഒമിക്രോണിന്റെ
വ്യാപനം കൂടുകയും മൂന്നാം തരംഗ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന
പശ്ചാത്തലത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ
പാലിക്കുന്നത് ഉറപ്പാക്കാൻ ജില്ലയിൽ പോലീസ് കർശന പരിശോധന നടത്തി. നിലവിലെ സ്ഥിതിവിശേഷത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ സഹകരിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് പറഞ്ഞു. ജില്ലയിലുടനീളം പോലീസ് പരിശോധന കർശനമാക്കിയിരുന്നതായും അനാവശ്യ യാത്രകൾ നടത്തിയവരുൾപ്പെടെ ഉള്ളവരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരമുള്ള കേസ് എടുത്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അത്യാവശ്യ യാത്രികരെ അക്കാര്യം സാധൂകരിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര തുടരാൻ അനുവദിച്ചു. ലംഘകർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ജില്ലയിൽ അകെ 61 കേസുകൾ രജിസ്റ്റർ ചെയ്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 115 പേർക്കെതിരെ പെറ്റിക്കേസ് ചാർജ് ചെയ്തു. ജില്ലയിൽ ഉടനീളം പോലീസിനെ വിന്യസിച്ചും പെട്രോളിംഗ് ശക്തമാക്കിയും കർശന നടപടികൾ കൈകൊണ്ടു. ഇതു സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിരുന്നതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ജില്ലയിൽ ആകെ 4554 വാഹനങ്ങൾ പരിശോധിക്കുകയും മതിയായ രേഖകൾ ഇല്ലാത്ത 7 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.