കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിൽ കാരണം കണ്ടെത്താനാകാതെ പോലീസ്. ചിന്നു പാപ്പുവിന്റെ നിരവധി സുഹൃത്തുക്കളുടെയും ബന്ധപ്പെട്ടവരുടെയും മൊഴി എടുത്തെങ്കിലും ഇതുവരെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ പോലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അവസാനമായി വീട്ടിലെത്തിയപ്പോഴും ചിന്നു പാപ്പു വളരെ സന്തോഷത്തിലായിരുന്നു എന്നാണ് പിതാവിന്റെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദത്തിലായിരുന്നില്ല മകളെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സുഹൃത്തുക്കളും സമാനമായ മൊഴിയാണ് പോലീസിന് നൽകിയിരിക്കുന്നത്.
മരണത്തിന് രണ്ട് ദിവസം മുൻപ് വരെ ചിന്നു പാപ്പു സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. വീഡിയോകൾ പങ്കുവെക്കുകയും കമന്റുകൾക്ക് മറുപടി നൽകുകയുമെല്ലാം ചെയ്തിട്ടുണ്ട്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ചിന്നുവിന്റെ മരണത്തിൽ സന്ദേശിന്റെ പ്രേരണയില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.





























