ആലപ്പുഴ : പോലീസിന് ബോര്‍ഡില്ലാത്ത വാഹനം വരുന്നു. പോക്‌സോ കേസുകളിലെ ഇരകളെയും മറ്റു കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവരെയും വൈദ്യപരിശോധനയ്ക്കും മറ്റും കൊണ്ടുപോകാനാണു ‘പോലീസ്’ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ അനുവദിച്ചത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പോലീസ് വാഹനം ഉപയോഗിക്കരുതെന്നു നിയമമുള്ളതിനാലാണ് പുതിയ സംവിധാനം. ഒരു ജില്ലയ്ക്ക് ഒരു വാഹനമാണ് അനുവദിക്കുന്നത്.
ഇതിനായി വാഹനങ്ങള്‍ വാങ്ങിക്കഴിഞ്ഞു. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ജില്ലകള്‍ക്കു നല്‍കും. പോക്‌സോ കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ സ്വകാര്യ വാഹനം പോലെ ഉപയോഗിക്കാവുന്നവ എല്ലാ പോലീസ് സബ്ഡിവിഷനിലും നല്‍കണമെന്ന ആവശ്യം നേരത്തെ പോലീസ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ചിരുന്നു.
കേസ് അന്വേഷണങ്ങൾക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വാഹന വാടക ഉൾപ്പെടെയുള്ള ചെലവ് മുഴുവൻ ആഭ്യന്തര വകുപ്പ് വഹിക്കുന്ന വിധത്തിൽ തുക വർധിപ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരുടെ സാമ്പത്തിക അധികാര പരിധി ഉയർത്താനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചു. ഇക്കൊല്ലം മുതൽ ഈ ചെലവ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തുകയും ചെയ്യും. നീണ്ട യാത്രകൾ ആവശ്യമായ അന്വേഷണങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്. വാഹന വാടകയും യാത്രയുടെ ഭാഗമായ മറ്റു ചെലവുകളും വഹിക്കാൻ നിലവിൽ സംവിധാനമില്ല. വാഹന വാടക ഉൾപ്പെടെയുള്ള ചെലവുകൾ വകുപ്പ് വഹിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.






























