തിരുവനന്തപുരം: കായംകുളത്ത് അപകടത്തിൽപ്പെട്ട 25കാരിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ യുവതിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. അപകടത്തിനുശേഷം ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതി സിനിൽ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടത്തി സിനിലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.യുവതിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കായംകുളം ഡിവൈഎസ്പി യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.
പരിശോധിച്ച ഡോക്ടറുടെയും അന്ന് ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്നവരുടെയും അടക്കം മൊഴി രേഖപ്പെടുത്തും. ആശുപത്രിയിലെ സിസിടിവിയും പരിശോധിക്കും. യുവതിയുടെ രഹസ്യമൊഴി എടുക്കുന്നതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിർദേശവും നൽകിയിട്ടുണ്ട്.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് കൈമാറാൻ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.





























