ഗൂഡല്ലൂർ : സംരക്ഷിതവനത്തിൽ ആയുധവുമായി വേട്ടയ്ക്കുപോയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. എരുമാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കോൺസ്റ്റബിൾ ഗൂഡല്ലൂർ ധർമഗിരി സ്വദേശി സിജുവിനെ (43) യാണ് ജില്ലാ പോലീസ് മേധാവി ആശിഷ് റാവത്ത് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ പന്ത്രണ്ടാംതീയതിയാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങാവനത്തിൽ പ്രവേശിച്ചത്. ഹെഡ്ലൈറ്റും നാടൻതോക്കുമായി വനത്തിലൂടെ സിജു പോവുന്നത് ഇവിടങ്ങളിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വയനാട് വന്യജീവിസങ്കേതത്തിലെ വനപാലകർ കേസ് രജിസ്റ്റർചെയ്തു. വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറദൃശ്യങ്ങൾ ഗൂഡല്ലൂർ പോലീസിന് കൈമാറി. പോലീസ് പരിശോധനയിലാണ് തോക്കുമായി കാട്ടിൽ നിൽക്കുന്നയാൾ പോലീസ് കോൺസ്റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞത്. സംഭവദിവസം സിജു എരുമാട് സ്റ്റേഷനിലെ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടയാളായിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് സസ്പെൻഷൻ.