പത്തനംതിട്ട : മടത്തുംമൂഴിയിലെ സിഐടിയു പ്രവർത്തകൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ആവർത്തിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മൃഗീയമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. പ്രതികൾക്കെതിരെ സിപിഎം ലോക്കൽ കമ്മിറ്റിക്ക് നേരത്തെ സമരം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്. നിഖിലേഷിന് സിപിഎമ്മുമായോ സിഐടിയുമായോ ഒരു ബന്ധവുമില്ലെന്നും രാജു എബ്രഹാം പറഞ്ഞു. സംഭവത്തിൽ ബിജെപി കൈകഴുകാൻ ശ്രമിക്കുകയാണ്. ഗുണ്ടാ സംഘത്തിനല്ലാതെ ഇങ്ങനെയൊരു കൊലപാതകം നടത്താൻ കഴിയില്ല.
പെരുനാട്ടിലെ ബിജെപി-ആർഎസ്എസ് പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് പ്രതി വിഷ്ണുവാണ്. ഇയാൾ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ്. നിരവധി കേസുകളിൽ വിഷ്ണു പ്രതിയാണെന്നും രാജു എബ്രഹാം വ്യക്തമാക്കി. രാഷ്ട്രീയ സംഘർഷങ്ങൾ പരസ്യമായി ഉണ്ടായാൽ മാത്രമേ പോലീസ് ആ രീതിയിൽ കേസെടുക്കുകയുള്ളൂ. ജിതിൻറേത് രാഷ്ട്രീയ കൊലപാതകം എന്ന് പോലീസ് രേഖപ്പെടുത്താത്തത് ഇക്കാരണത്താലാണ്. കൊല്ലപ്പെട്ട ജിതിൻ സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയും പ്രധാന പ്രവർത്തകനാണ്. ജിതിനെ വെട്ടിയത് ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.





























