തിരുവനന്തപുരം : പിണറായി വിജയനും സിപിഎമ്മിനുമെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഹീനമായ രാഷ്ട്രീയ ആക്രമണമാണ് നടക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ആരോപിച്ചു. പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സോഫ്റ്റ്‌വെയർ കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ ഇഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീണ വിജയൻ അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും എം.എ ബേബി വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തിലും റെയ്ഡുമായി മുന്നോട്ടു പോകുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു.
വീണയുടെ കമ്പനി നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലത്തെ അഴിമതിയായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ, യാതൊരു സേവനവും നൽകാതെ തന്നെ കേരളത്തിലെ പ്രമുഖരായ പല രാഷ്ട്രീയ നേതാക്കളും സിഎംആർഎല്ലിൽ നിന്ന് വൻ തുകകൾ കൈപ്പറ്റിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നീക്കത്തിന് പിന്നിലെ ഗൂഢമായ രാഷ്ട്രീയം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുമെന്നും വീണ വിജയൻ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും എം.എ ബേബി വ്യക്തമാക്കി.






























