തിരുവനന്തപുരം : വീടിന് പുറത്തേക്ക് ഇറങ്ങിയാലും വീടിനകത്തിരുന്നാലും തല അറത്തുകൊണ്ട് പോകുന്ന കേരളത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്ന് നിസംശയം പറയാം. കുടുംബ പ്രശ്‌നങ്ങൾ, പ്രണയപ്പക, പങ്കാളികൾ വഞ്ചിക്കുന്നുവെന്ന സംശയങ്ങൾ, സമ്പത്തിന് വേണ്ടിയുള്ള ആസക്തി, ദുരഭിമാനം, വ്യക്തി വൈരാഗ്യം, ക്വട്ടേഷൻ അങ്ങനെ തുടങ്ങി ചായ കുടിച്ചതിന്റെ കാശ് ചോദിച്ചതിന്റെ പേരിൽ പോലും കൈയറപ്പില്ലാതെ കുത്തിമലർത്തുകയും വെട്ടിക്കൊല്ലുകയും പച്ചയ്ക്ക് കത്തിക്കുകയും ചെയ്യുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. അതിനൊപ്പം തന്നെ രാഷ്ട്രീയ പകപോക്കലിന്റെ പേരിലുള്ള നിഷ്ഠുര കൊലപാതകങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
കേരളത്തിൽ ഉണ്ടാകുന്ന കൊലപാതകങ്ങളിൽ പകുതിയിലേറെയും രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം 47 രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടായി എന്നാണ് കണക്കുകള്‍. 2016 മേയ് 25 മുതൽ 2021 ഡിസംബർ 19 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 19 ആർഎസ്എസ് /ബിജെപി പ്രവർത്തകരും 12 സിപിഎം /ഡിവൈഎഫ്‌ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ് /യൂത്ത് കോൺഗ്രസ് – 4, മുസ്സിം ലീഗ് /യൂത്ത് ലീഗ് – 6, എസ്.ഡി.പി.ഐ – 2, ഐഎൻടിയുസി - 1, ഐഎൻഎൽ- 1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കൊല്ലപ്പെട്ടവരുടെ കണക്ക്.
ഒരു കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് അടുത്തത് സംഭവിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രീയ പകപോക്കലും പരസ്പര പ്രതികാരവും നാശത്തിലേയ്ക്കും ഒരുവന്റെ ജീവൻ അപഹരിക്കുന്നതിലേയ്ക്ക് ചെന്നെത്തുന്നു. കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണ നേത്യത്വത്തിനോ പോലീസിനോ പിടിച്ചു നിറത്താൻ കഴിയാത്ത വിധം മുന്നേറുകയാണ്. ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പോലീസിനും സ്പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയതെന്ന് പറയേണ്ടി വരും. ആഭ്യന്തര മന്ത്രി പോലും ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പോലും കാലതാമസം നേരിടുകയാണ്. ഇതിനെല്ലാം ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി കേരള ജനതയ്ക്ക് ഉത്തരം നൽകേണ്ടതാണ്.
കേരളത്തിന് ഇന്ന് ചോരയുടെ മണമാണ്. കൊലക്കത്തികളുടെ നിഷ്ഠുരതയാണ് എവിടെയും നിറഞ്ഞു നിൽക്കുന്നത്. മൂന്നും നാലും കൊലപാതക വാർത്തകളിലൂടെ കണ്ണോടിച്ചല്ലാതെ ഓരോ ദിവസത്തെയും വർത്തമാന പത്രങ്ങൾ മടക്കിവെക്കാനാകില്ല. വർഷാവർഷങ്ങളിൽ നടത്തുന്ന രക്തസാക്ഷിത്വ ദിനാചരണങ്ങൾക്കുള്ള മുതൽമുടക്ക് മാത്രമാണ് വേണ്ടിവരുന്നത്. പിന്നെ രക്തസാക്ഷികളും അമരൻമാരും ബലിദാനികളുമെന്നൊക്കെ പറഞ്ഞുള്ള വിശേഷണങ്ങളും. അതിൽ തീരുന്നു, പ്രതിയോഗികളുടെ കൊലക്കത്തിക്കിരയായവനോടുള്ള പാർട്ടികളുടെ രാഷ്ട്രീയ ബാധ്യത. എന്നു നിലയ്ക്കും ഈ ചോരച്ചാലുകൾ എന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ആർക്കും ഉറപ്പ് കൊടുക്കാറില്ല.
മാത്രമല്ല യുവാക്കളെ ഇറക്കി വിടുന്നവർ ഒരു കൊലപാതകത്തിന്റെയും ബാധ്യത ഏറ്റെടുക്കാറില്ല. ആരെല്ലാമാണ് പാർട്ടിയുടെ ശത്രുക്കളെന്ന് സ്‌കെച്ചിട്ട് നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ അവരുടെ കഥ കഴിക്കാൻ മാത്രം പോന്ന ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾ പണ്ട് പാർട്ടി സംവിധാനങ്ങൾക്കും ചട്ടക്കൂടുകൾക്കും പുറത്തായിരുന്നെങ്കിൽ ഇന്ന് അവരെല്ലാം സംഘടനക്കുള്ളിലെ അവിഭാജ്യ ഘടകങ്ങളാണ്. നേതൃത്വങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരും അടുപ്പക്കാരുമാണ് അവർ. അവരുടെ അവസാനിക്കാത്ത വിളയാട്ടങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.