തിരുവല്ല : തിരുവല്ലയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തമാകുന്നു. തുടക്കത്തില്‍ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെരഞ്ഞെടുപ്പു പ്രചരണം അവസാന ലാപ്പില്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പു ഗോദയുടെ അന്തർധാരയില്‍ യു.ഡി.എഫും – ബി.ജെ.പിയും തമ്മിലാണ് മത്സരം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തിരുവല്ലയുടെ എം.എല്‍.എ ആയിരിക്കുന്ന മാത്യു ടി.തോമസിനോട് വോട്ടര്‍മാര്‍ക്ക് കടുത്ത വിരക്തി തോന്നിത്തുടങ്ങിയിട്ട് ഏറെനാള്‍ ആയി. തിരുവല്ലയില്‍ കാര്യമായ ഒരു വികസന പദ്ധതിയും കൊണ്ടുവരുവാന്‍ മാത്യു ടി.തോമസിന് കഴിഞ്ഞില്ല. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിലും ഭാഗ്യം ഇദ്ദേഹത്തിന്റെ കൂടെയായിരുന്നു. മാര്‍ത്തോമ്മാ സഭയിലെ ഒരു വൈദികന്റെ മകന്‍ എന്ന പരിഗണന ആവോളം ആസ്വദിക്കുകയും ഉപയോഗിക്കുകയും ചെയ്ത ആളുമാണ് മാത്യു ടി.തോമസ്. അതുകൊണ്ടുതന്നെ ഏതൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ വന്നാലും അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് മാത്യു ടി.തോമസ് തിരുവല്ലയുടെ ജനപ്രതിനിധി ആയി തുടരുകയായിരുന്നു. എന്നാല്‍ ഇത്തവണ ആ ആനുകൂല്യം ലഭിക്കില്ലെന്നാണ് സൂചന.
പകരം ആര്‍ക്ക് വോട്ട് നല്‍കണമെന്ന ചോദ്യത്തിന് ഉത്തരമായാണ് യു.ഡി.എഫ് അഡ്വ.വര്‍ഗീസ് മാമ്മനെ തിരുവല്ലയില്‍ അങ്കത്തിന് ഇറക്കിയത്. ഇത് ബുദ്ധിപൂര്‍വമായ ഒരു നീക്കവുമായിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമാണ് ഇദ്ദേഹം. എന്നാല്‍ തുടക്കം മുതല്‍ ഇദ്ദേഹത്തെ കാലുവാരുവാനുള്ള നീക്കം സജീവമായിരുന്നു. ജോസഫ് ഗ്രൂപ്പില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ജോസഫ് ഗ്രൂപ്പ് മണ്ഡലം തങ്ങളുടെ കയ്യില്‍ ഒതുക്കിയതും അവിടെ വര്‍ഗീസ് മാമ്മനെ സ്ഥാനാര്‍ഥിയാക്കിയതും.
എന്നാല്‍ ഇതൊക്കെ പുറമെയുള്ള സ്നേഹാദരവുകള്‍ മാത്രമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും തിരുവല്ല മണ്ഡലം കോണ്‍ഗ്രസിന്റെ കുട്ടയില്‍ ആക്കുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ വിവാദ നായകനായ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ നേത്രുത്വത്തില്‍ സജീവമായി നടന്നുവരികയാണ്. തിരുവല്ല മണ്ഡലത്തില്‍ ശക്തമായ സഭാ – രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ള ഈ കോണ്‍ഗ്രസ് നേതാവ് എല്ലായ്പ്പോഴും വര്‍ഗീസ് മാമ്മന് പിന്തുണയുമായി കൂടെയുണ്ട്. അതുകൊണ്ടുതന്നെ വര്‍ഗീസ് മാമ്മനോ കൂടെയുള്ളവര്‍ക്കോ രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നുവേണം കരുതുവാന്‍.
ചതിയും കാലുവാരലും കണ്ടുമടുത്ത തിരുവല്ലക്കാര്‍ പകരം കാണുന്നയാളാണ് അനൂപ് ആന്റണി. തിരുവല്ലയുടെ വികസനത്തിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ മത്സരരംഗത്ത് സജീവമായി നിലയുറപ്പിച്ച സ്ഥാനാര്‍ഥികൂടിയാണ് അനൂപ് ആന്റണി. കൃത്യമായ അടുക്കും ചിട്ടയോടെയും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മാത്രംമതി ഇതിന് തെളിവ്. ബി.ജെ.പി നേത്രുത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി കേരളം ഭരിക്കുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ മുന്നണിക്കും അതിനു നേത്രുത്വം നല്‍കുന്ന ബി.ജെ.പിക്കും തിരുവല്ല മണ്ഡലത്തില്‍ ഒരു ജനപ്രതിനിധിയുണ്ടായാല്‍ അവിടെ കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിക്കുന്ന ഐ.ടി ഹബ്ബ് ഉള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികള്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. കേരളത്തിലെ ഐ.ടിയുടെ ചരിത്രംപോലും ഒരുപക്ഷെ തിരുവല്ലയുടെ പേരില്‍ അറിയപ്പെടാം. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനും എപ്പോഴും ആശയവിനിമയം നടത്തുന്ന ആളുമാണ് അനൂപ് ആന്റണി എന്നതിനാല്‍ ഇതൊക്കെ നടപ്പിലാക്കുമെന്ന് അനൂപ് ആന്റണിക്ക് നിസ്സംശയം പറയാം.
കൂടാതെ പല ക്രിസ്തീയ സഭകളും ബി.ജെ.പിയോട് വളരെ അടുത്ത ആത്മബന്ധം ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തിരുവല്ലയുടെ വികസനം ആഗ്രഹിക്കുന്നവര്‍ ഒന്നുമാറി ചിന്തിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ല. കേരളത്തില്‍ ആര് ഭരിച്ചാലും തിരുവല്ലയുടെ വികസന മുരടിപ്പ് മാറ്റുവാന്‍ നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ അനൂപ് ആന്റണിക്ക് കഴിയുമെങ്കില്‍ തിരുവല്ലയിലെ വോട്ടര്‍മാര്‍ അതിലേക്ക് മാറി ചിന്തിക്കും. രാഷ്ട്രീയത്തിന് അപ്പുറമായ ഒരു വികസനം തിരുവല്ലയില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യുവത്വത്തിന്റെ ചുറുചുറുക്കും ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അനൂപ് ആന്റണിക്ക് തുണയാകും. തന്നെയുമല്ല ഈ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ രാഷ്ട്രീയ അന്തര്‍ധാരകള്‍ സജീവമാണ്. നീക്കുപോക്കുകളും രഹസ്യ ബാന്ധവുമൊക്കെ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. ഇവിടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നത് വര്‍ഗീസ് മാമ്മന് മാത്രമായിരിക്കും.































