തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രീകൃത വാട്സ്ആപ് സംവിധാനം യാഥാർഥ്യമായിരിക്കുന്നു. 9446700800 നമ്പറിലൂടെ പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാം. വാട്സ്ആപ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഈ നമ്പറിലൂടെ അധികാരികളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം തേടാം.
സംസ്ഥാനത്ത് എവിടെനിന്നും ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി തുടർനടപടികൾക്കായി കൈമാറാനുള്ള സാങ്കേതിക സംവിധാനമാണ് ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയത്. നിർദിഷ്ട വാട്സ്ആപ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർ റൂം പോർട്ടലിലൂടെ തദ്ദേശ സ്ഥാപങ്ങൾക്ക് ലഭ്യമാക്കും.





























