മലപ്പുറം : പൊന്നാനിയില്‍ പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗം ടി.എം .സിദ്ദീഖിന് അവസരം നൽകണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പൊന്നാനിയിൽ ശ്രീരാമകൃഷ്ണനെ പിന്തുണച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇക്കുറിയും പട്ടികയിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ കരുതിയ പേരായിരുന്നു പി. ശ്രീരാമകൃഷ്ണന്റേത്.
ജില്ലാ സെക്രട്ടറിയറ്റ് നൽകിയ പേരും സ്പീക്കറുടെതായിരുന്നു. എന്നാൽ നിബന്ധനകളിൽ ഇളവ് നൽകാതെ സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നത് സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാറിനെ ആയിരുന്നു. പാർട്ടിക്ക് വേണ്ടി ഏറെ വിയർപ്പൊഴുക്കിയ പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടി.എം.സിദ്ദീഖിനെ മത്സരിപ്പിക്കണം എന്നാണ് ഒരു വിഭാഗം അനുഭാവികളുടെ ആവശ്യം.
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി. എം.സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് തീര മേഖലയിൽ നിന്നു ബസിൽ പുറപ്പെട്ട അൻപതോളം പേരെ ടി.എം.സിദ്ദീഖ് തന്നെ ഇടപെട്ടു തിരിച്ചയച്ചു. പി.ശ്രീരാമകൃഷ്ണനെ വീണ്ടും പരിഗണിക്കരുതെന്നും അഭിപ്രായവും ഉയരുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിലും സിദ്ദീഖിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും ശ്രീരാമകൃഷ്ണനായി വഴിമാറുകയായിരുന്നു. പാർട്ടി പരിഗണിക്കുന്ന പി. നന്ദകുമാർ സിഐടിയു ദേശീയ നേതാവ് കൂടിയാണ്.