കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക പറഞ്ഞു. 34 വിദ്യാര്‍ഥികളെയാണ് വയറിളക്കം, വയറുവേദന, ഛര്‍ദി എന്നീ ലക്ഷണങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.എസ്.ഒ., എച്ച്.ഐ, എപ്പിഡമോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച് കാന്റീന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നല്‍കി.
സ്ഥാപനങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. കുടിവെള്ളം ഗുണനിലവാര പരിശോധനയ്ക്കും രോഗബാധിതരുടെ രക്തം, മലം എന്നിവയുടെ സാംപിളുകള്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു. രണ്ടാഴ്ച മുമ്പ് വനിതാഹോസ്റ്റലിലെ കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് വിദഗ്ധസംഘം യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച് ബോധവൽകരണം നല്‍കിയിരുന്നു.
നേരത്തേ വൈത്തിരി പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല കോളേജില്‍ ബി.വി.എസ്.സി കോഴ്‌സിന് പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോളേജും ഹോസ്റ്റലും താല്‍ക്കാലികമായി അടച്ചിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ഭക്ഷണ, വെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുകയു ചെയ്തു. ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളോടൊപ്പം വയറിളക്കവും ഉണ്ടായി. ഇതാണ് ഭക്ഷ്യവിഷബാധയാണോ എന്ന സംശയത്തിലേക്കെത്താൻ കാരണം. കോളേജും ഹോസ്റ്റലും അടച്ച അധികൃതര്‍ കുട്ടികളോട് ഈ ഒക്ടോബർ മുപ്പത്തൊന്നാം തീയ്യതി വരെ വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുയായിരുന്നു.