പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് രഹസ്യ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് അന്വേഷണ സംഘം. ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി. സ്ഥാപന ഉടമയായ റോയി ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിയ, റീനു എന്നിവരെ തിങ്കളാഴ്ച മുതല്‍ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഇവരെ ചൊവ്വാഴ്ച രാവിലെ മുതല്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടങ്ങി. അപ്പോഴാണ് രഹസ്യ അക്കൗണ്ടുകളുള്ളതായി സൂചനകള്‍ ലഭിച്ചത്. ഇവര്‍ക്ക് രാജ്യത്തും വിദേശത്തമുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും.
ദേശസാല്‍കൃത ബാങ്കുകളില്‍ പ്രതികള്‍ക്കുള്ള അക്കൗണ്ടുകളെല്ലാം അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ ചെറുകിട ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ഇവര്‍ക്ക് നിക്ഷേപമുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. 2014 മുതലുള്ള ഗൂഡാലോചനയാണ് ഇത്ര വലിയ തട്ടിപ്പിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തല്‍.
2000 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഉടമകളുടെ പെണ്മക്കള് രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഡല്‍ഹിയില്‍ നിന്നാണ് പിടിയിലായത്. ആസ്ട്രേലിയയിലെ ബന്ധുക്കളുടെ അടുത്തേയ്ക്ക് പോകാനായിരുന്നു റിയയുടെയും റിനുവിന്റെയും പദ്ധതി.
സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയില്‍ പാപ്പര്‍ ഹർജി നല്‍കിയിട്ടുണ്ട്. കേസ് സെപ്റ്റംബര്‍ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. അയ്യായിരത്തോളം നിക്ഷേപകരില്‍നിന്നായി 2000 കോടിയാണ് പോപ്പുലര്‍ ഫിനാന്‍സ് സമാഹരിച്ചത്.































