പത്തനംതിട്ട : പോപ്പുലർ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുമായി പോലീസിൻ്റെ തെളിവെടുപ്പ് തുടരുന്നു. രാവിലെ പോപ്പുലർ ഗ്രുപ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ റോയി ഡാനിയേലിനെ പതിനൊന്ന് മണിക്കാണ് എത്തിക്കുന്നത് എന്ന് പോലീസ് അറിയിച്ചിരുവെങ്കിലും നേരത്തെ തന്നെ പോലീസ് വകയാറിലെ വീട്ടിൽ എത്തിച്ചു.
നിക്ഷേപകരുടെ പ്രതിഷേധം കനക്കുമെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു റോയി ഡാനിയേലിനെ തെളിവെടുപ്പിനായി നേരത്തെ എത്തിച്ചത്. തുടർന്ന് ഭാര്യ പ്രഭയേയും മക്കളെയേയും എത്തിച്ചപ്പോൾ നിക്ഷേപകർ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടർന്ന് പോലീസ് ഇവരെ വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു.
പ്രതികളെ എത്തിച്ചതിനേ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾ ഉൾപ്പടെയുള്ള നിക്ഷേപകർ സംഘടിച്ച് പ്രതിഷേധിച്ചു. കനത്ത മഴയെ അവഗണിച്ചാണ് നിക്ഷേപകർ പ്രതിഷേധിച്ചത്. തെളിവെടുപ്പ് പുരോഗമിക്കുമ്പോഴും നിക്ഷേപകർ സംഘടിച്ച് തന്നെയാണ് സ്ഥലത്ത് നിൽക്കുന്നത്. അധികാരികളുടെ ഭാഗത്ത് നിന്ന് നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് തങ്ങളെന്ന് നിക്ഷേപകർ പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാകാൻ മണിക്കൂറുകൾ എടുക്കുമെന്നും തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.





























