കൊച്ചി : നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതികളും പോപ്പുലർ ഫിനാൻസ് ഉടമകളുമായ തോമസ് ഡാനിയേലും റിനു മറിയം തോമസും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ. ഓസ്ട്രേലിയയിലുള്ള ഇവരുടെ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നു പ്രതികൾ ഒഴിഞ്ഞു മാറുകയാണെന്നും ഇഡി വ്യക്തമാക്കി.
ഇരുവരെയും ആറു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇഡി ഇക്കാര്യം അറിയിച്ചത്. അതേസമയം ഫിനാൻസിന്റെ കൊച്ചി ഇടപ്പള്ളിയിലുള്ള ബ്രാഞ്ചിൽ സിബിഐ പരിശോധന നടത്തി. ഇവിടെനിന്നു ഡിജിറ്റൽ തെളിവുകളും ഇടപാടുകളുടെ രേഖകളും ശേഖരിച്ചതായാണ് വിവരം.
കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. കേസിൽ സംസ്ഥാന വ്യാപകമായി ഇവരുടെ ഓഫിസുകളിൽ റെയ്ഡ് നടത്താനാണ് സിബിഐ തീരുമാനം. ഇവരുടെ ഇടപ്പള്ളിയിലുള്ള ശാഖയിൽ മാത്രം ആറു കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് വിവരം. 67 പരാതികള്‍ ഇടപ്പള്ളി ബ്രാഞ്ചില്‍ മാത്രം ലഭിച്ചിരുന്നു.
ഉടമ തോമസ് ഡാനിയേലിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ ഇവരുടെ ആസ്ഥാനമായ കോന്നി, വകയാർ എന്നിവിടങ്ങൾ മാത്രം കേന്ദ്രീകരിച്ച് 600 കോടി രൂപയിലേറെ തുകയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. ആകെ 1,600 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് ആരോപണം. ഈ പണം ഓസ്ട്രേലിയ ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലേക്കും കടത്തിയതായും വ്യക്തമായി. റിസർവ് ബാങ്കിന്റെ വിലക്കുണ്ടായിട്ടും അതിനെ മറികടന്നായിരുന്നു ഇവർ നിക്ഷേപം സ്വീകരിക്കുകയും പണം തട്ടിയെടുത്തതുമെന്ന് അന്വേഷണ സംഘം പറയുന്നു































