കോന്നി: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഹൈക്കോടതി ഉത്തരവും സംസ്ഥാന സർക്കാർ ശുപാർശയും ഉണ്ടായിട്ടും കേസന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐ തയ്യാറാകാത്തത് നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം കേസാണ് നിലവിലുള്ളത്. കോന്നി പോലീസ് സ്റ്റേഷനിൽ മാത്രം 260 കേസ് നിലവിലുണ്ട്. ഇതിൽ നൂറ് കേസിൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കോന്നി പോലീസ് അറിയിച്ചു. ചില കേസിൽ സി.ബി.ഐ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയാണ് പോപ്പുലർ ഫിനാൻസ് കേസ് ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതെന്ന് നിക്ഷേപകർ പറയുന്നു.
കേരളത്തിന് അകത്തും പുറത്തും ഇന്ത്യയിലൊട്ടാകെയും വ്യാപിച്ചുകിടക്കുന്ന ഈ സാമ്പത്തിക തട്ടിപ്പ് കേസ് കേരള പോലീസ് അന്വേഷിക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാൽ, സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതുവരെ പോലീസ് തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നും പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽനിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ഉണ്ടായിട്ടുണ്ട്. ഇതിനിടെ, സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കാത്തതിൽ ആയിരക്കണക്കിന് നിക്ഷേപകരും ആശങ്കയിലാണ്. നിക്ഷേപകരുടെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലർ ഫിനാൻസ് വകയാർ ശാഖക്ക് മുന്നിൽ നിക്ഷേപകർ നടത്തുന്ന സമരം 25 ദിവസം പിന്നിടുന്നു. ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൻെറ തുടക്കസമയങ്ങളിൽ ബി.ജെ.പി നേതാക്കൾ എത്തിയിരുന്നെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയായി. ബി.ജെ.പിക്ക് കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി കേസന്വേഷണം സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാമായിരുന്നു. എന്നിട്ടും ബി.ജെ.പി ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നുവെന്ന് നിക്ഷേപകർ പറയുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം ആലപ്പുഴ വിചാരണ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അഞ്ചാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.