പത്തനംതിട്ട : പോപ്പുലർ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് നാളെ വിസ്താരം നടക്കും. അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കേസിലെ പരാതികളിൽ പ്രത്യേകം എഫ്‌ഐആർ എന്ന ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. അത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രതികള്‍ മൊബെെല്‍ ഉപയോഗിക്കുന്നതിന് തങ്ങളുടെ കൈയിൽ തെളിവുണ്ടെന്നും അവർ പറയുന്നു . കേസിലെ പ്രധാന തെളിവുകൾ സൂക്ഷിച്ചിരുന്ന കോന്നി സിഐ രാജേഷിനെ സ്ഥലം മാറ്റിയതിലും പരാതിയുണ്ട്. കോന്നി സിഐയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. കോന്നിയിലാണ് പോപ്പുലർ ഫിനാന്‍സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.





























