പത്തനംതിട്ട : പോപ്പുലർ കേസിൽ അറസ്റ്റിലായ ഉടമകൾ ജാമ്യം നേടാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം ചുമത്തി പഴുതടച്ച് പോലീസ് നീക്കം. കേന്ദ്ര നിയമം ചുമത്തി പുതിയ എഫ്ഐആർ തയ്യാറാക്കിയതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കം തടയാനായി. കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമം (ബാനിങ് ഓഫ് അൺറഗുലേറ്റഡ് ഡെപോസിറ്റ് സ്കീം – ബഡ്സ്) ചുമത്തിയതോടെ ഉടമകൾക്കൊപ്പം മാനേജർമാരും പ്രതികളാകും. ആരാണോ നിക്ഷേപം സ്വീകരിച്ചത് അവരാണ് പ്രതികൾ.
കേസിൽ ആദ്യം ചുമത്തിയ സംസ്ഥാന നിക്ഷേപ സംരക്ഷണ നിയമത്തിൽ ചട്ടങ്ങളില്ലെന്ന പ്രതിഭാഗം വാദത്തെ മറികടക്കാനും ഇതിലൂടെ കഴിഞ്ഞു. നിക്ഷേപകരെ ബിസിനസ് പങ്കാളികളാക്കി നഷ്ടത്തിന്റെ പങ്കുകാരാക്കാനുള്ള ബുദ്ധിയും കേന്ദ്രനിയമം ചുമത്തിയതോടെ നിഷ്ഫലമാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ചതായി കണക്കാക്കിയാണ് കേസ് നീങ്ങുക. നഷ്ടം നികത്തുമ്പോൾ പ്രഥമ പരിഗണന നിക്ഷേപകർക്കു ലഭിക്കും.
നഷ്ടപരിഹാരം നൽകിയ ശേഷമേ സർക്കാർ നികുതി, മറ്റു ബാങ്ക് ഇടപാടുകളിലെ കുടിശിക എന്നിവ തീർപ്പാക്കൂ. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് സർക്കാർ പ്രത്യേക കോടതി സ്ഥാപിച്ചാൽ പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. എല്ലാ കേസുകളും പ്രത്യേക കോടതിയിലേക്കു മാറും.






























