പത്തനംതിട്ട : പ്രവാസികൾ അടക്കമുള്ള ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പോപ്പുലർ ഫൈനാസിയേഴ്സ് നിക്ഷേപക തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉടമകളെ അറസ്റ്റ് ചെയ്യണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമ നടപടികൾ വേഗത്തിലാക്കി നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കുവാൻ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണം. പോപ്പുലർ ഫൈനാന്‍സ് കമ്പനി നിക്ഷേപകരുടെ പണം തട്ടിയെടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. മാതൃ സ്ഥാപനമായ പോപ്പുലർ ഫൈനാൻസ് കമ്പനി വിഭജിച്ച് കുടുംബാംഗങ്ങളുടെ പേരിൽ ഉപകമ്പനികൾ രൂപീകരിച്ച് നിക്ഷേപ തുകകൾ വകമാറ്റുകയും കമ്പനിയുടേയും ഉടമകളുടേയും പേരിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വില വരുന്ന ഭൂമിയും മറ്റ് സ്വത്തുക്കളും വില്പന നടത്തുകയും ചെയ്തിട്ടും വിവരം മുൻകൂട്ടി മനസിലാക്കി റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാന പോലീസിന്റെ ഇൻറലിജൻസ് വിഭാഗം വീഴ്ച വരുത്തിയെന്നും സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.
നിക്ഷേപതുക തിരികെ ലഭിക്കാതെ ബ്രാഞ്ചുകളിൽ പ്രശ്നങ്ങൾ ഉണ്ടായതും വകയാറിലെ കേന്ദ്ര ഓഫീസ് അടച്ചുപൂട്ടിയതും പോലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് തകര്‍ച്ചയിലാണെന്നും വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുകയാണെന്നും പത്തനംതിട്ട മീഡിയ എന്ന ഓൺ ലൈൻ ചാനല്‍ ആഴ്ചകള്‍ക്ക് മുമ്പ് വ്യക്തമായ തെളിവുകളോടെ വാര്‍ത്തകള്‍ നല്‍കിയിരുന്നുവെങ്കിലും പോലീസ് ഇക്കാര്യം അവഗണിക്കുകയായിരുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ മനപൂര്‍വം സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു ചില ഭരണകക്ഷി നേതാക്കളും പോലീസുമെന്ന് സാമുവല്‍ കിഴക്കുപുറം ആരോപിച്ചു. ആയിരക്കണക്കിന് നിക്ഷേപകരുടെ പണം കൊള്ളയടിച്ചതിന് ശേഷം പാപ്പർ ഹർജ്ജി നല്കി രക്ഷപെടുവാനുള്ള ഉടമകളുടെ ശ്രമം പരാജയപ്പെടുത്തി നിക്ഷേപതുക തിരികെ ലഭ്യമാക്കുവാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും നിക്ഷേപ തട്ടിപ്പിനെക്കുറിച്ചും അതിന് ഒത്താശ ചെയ്തവരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാമുവൽ കിഴക്കുപുറം സര്‍ക്കാരിനോട്
ആവശ്യപ്പെട്ടു.