പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ ഡോ : റിയ ആൻ തോമസിനെ പത്തനംതിട്ട ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പോലീസിൻ്റെ ചോദ്യം ചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞാണ് റിയയെ കോടതിയിൽ ഹാജരാക്കിയത്.
വീഡിയോ കോൺഫറൻസ് വഴിയാണ് റിയയെ കോടതിയിൽ ഹാജരാക്കിയത്. റിയയ്ക്ക് വേണ്ടി ഹൈക്കോടതി പ്രമുഖ അഭിഭാഷകരാണ് ഹാജരായത്. കോവിഡ് പരിശോധയ്ക്ക് ശേഷം തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലേക്ക് റിയയെ കൊണ്ടുപോയി.
അന്വേഷണ സംഘം കൂടുതൽ തെളിവെടുപ്പിൻ്റെ ഭാഗമായി ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളിൽ പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കോന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സി ബി ഐ യ്ക്ക് കേസ് കൈമാറാൻ ഉത്തരവാകാത്തതിനാൽ പോലീസ് അന്വേഷണം തുടരുകയാണെന്നും പത്തനംതിട്ട എസ്പി കെ ജി സൈമൺ പറഞ്ഞു. റിയയിൽ നിന്ന് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
കോന്നി എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയോടെയാണ് മലപ്പുറത്ത് നിന്ന് റിയയെ പിടികൂടിയത്. റിയയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ഓരോ കേസുകൾക്കും ഓരോ എഫ്ഐആർ ഇടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിൻ്റെ രണ്ടാമത്തെ മകളും കേസിലെ അഞ്ചാം പ്രതിയുമാണ് റിയ. പോപ്പുലർ ഗ്രൂപ്പിനു കീഴിലെ നാല് കമ്പനികളുടെ ഡയറക്ടറുമാണ് പിടിയിലായ റിയ. ഇതോടെ കേസിൽ റോയിയുടെ കുടുംബത്തിൽ ഉൾപ്പെട്ട എല്ലാം പ്രതികളും അറസ്റ്റിലായി. കമ്പനി ചെയർപേഴ്സൺ ആയ റോയിയുടെ അമ്മ ഉൾപ്പടെ നിരവധി പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.































